അങ്ങേയറ്റം ഞെട്ടിക്കുന്ന, ഹൃദയഭേദകമായ വാർത്തയാണ് ആലപ്പുഴയിലെ പുന്നപ്രയിൽ നിന്ന് വരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ മൂർച്ചയുള്ള കത്രികയുമായി കഴിയേണ്ടി വന്ന നിസ്സഹായയായ വീട്ടമ്മ, ഉഷയുടെ ജീവിതമറിഞ്ഞപ്പോൾ മുതൽക്കൊരു മരവിപ്പാണ്. ഒരു ഭരണകൂട സംവിധാനം തന്നെ മനുഷ്യന്റെ ജീവനെ തുലാസിലാക്കി, കൊല്ലാക്കൊല ചെയ്യുന്ന കാഴ്ച, കുറ്റബോധ ഭാരത്താൽ പ്രബുദ്ധ കേരളത്തിന്റെ ശിരസ്സ് പോലും താഴ്ത്തുന്നതാണ്.
വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി 2021ൽ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ഒരു തൊഴിലുറപ്പ് തൊഴിലാളിയാണ്. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം ഇന്നേവരെ ഒരു ജോലിക്ക് പോകാൻ ഉഷായ്ക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കിപ്പുറം നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയത് ശസ്ത്രക്രിയക്കിടെ തുന്നിച്ചേർത്തുവെച്ച കത്രിക.
അൽപ്പം മുൻപ് ഉഷയെ ഫോണിൽ വിളിച്ചു. ഭയമാണ് അവർക്ക്, ഇനിയുമൊരു ശസ്ത്രക്രിയക്കായി ഒരു സർക്കാർ ആശുപത്രിയിലേക്ക് കടന്നുചെല്ലാൻ. കഴിഞ്ഞ 10 വർഷമായി കുത്തഴിഞ്ഞുകിടക്കുന്ന ആരോഗ്യ മേഖലയുടെ കുറ്റകരമായ അനാസ്ഥയുടെ മറ്റൊരു ഇര കൂടിയാവുകയാണ് ഉഷ. കോഴിക്കോട്ടെ ഹർഷിന മുതൽക്കിങ്ങോട്ടുള്ള നീണ്ട പട്ടിക കാണണം നമ്മൾ, ആരോഗ്യ സംവിധാനത്തിന്റെ ദുരന്തപൂർണമായ ചിത്രം മനസിലാകണമെങ്കിൽ.
ഇനിയൊരു മനുഷ്യനും സർക്കാർ ആശുപത്രിയെ ആശ്രയിക്കാതിരിക്കുന്ന അവസ്ഥ സൃഷ്ടിച്ചവർ ആരാണെങ്കിലും അടിയന്തരമായി അവരെ കണ്ടെത്തണം. കൃത്യമായി അന്വേഷണം നടത്തി, കുറ്റക്കാരെ കണ്ടെത്തി, ആവശ്യമായ നടപടികൾ സ്വീകരിക്കണം. അർഹിക്കുന്ന നഷ്ടപരിഹാരം അടിയന്തര പരിഗണനയോടെ പ്രഖ്യാപിക്കാനും നൽകാനും സർക്കാർ തയ്യാറാകണം. ഒപ്പം, വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ആവശ്യമായ ശസ്ത്രക്രിയ നടത്തി ഉഷ ഇന്ന് അനുഭവിക്കുന്ന പ്രയാസം പരിഹരിക്കണം. പതിവുപോലെ ജലരേഖയാകുന്ന വാഗ്ദാനങ്ങളും കൊണ്ട് ഒരിക്കൽക്കൂടി ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാൻ ആരോഗ്യവകുപ്പ് മുതിരില്ല എന്ന് പ്രതീക്ഷിക്കുന്നു.

