എഴുത്തുപരീക്ഷയില്ല, ഇന്റര്‍വ്യൂ ഇല്ല, കായികക്ഷമതാ പരീക്ഷയില്ല… ഇന്‍ക്വിലാബ് വിളിച്ചു ശീലമുണ്ടെങ്കില്‍ ഇതാ നിയമനം. അത് പോലും പോലീസ് ഇന്‍സ്പെക്ടര്‍ പദവിയില്‍ 55,200-1,15,300 രൂപ സ്കെയിലില്‍. കണ്പോളകളില് ഈര്‍ക്കില്‍ കുത്തിവച്ച്, തലയില്‍ വെള്ളമൊഴിച്ച്, കരിന്തിരി കത്തുംവരെ കുത്തിയിരുന്നു പഠിച്ച് പരീക്ഷയും അഭിമുഖവും പാസായവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുന്നു. കായികപരീക്ഷ പാസാകാന്‍ ഓടിത്തളര്‍ന്നു വീഴുന്നു. ഇന്‍ക്വിലാബ് വിളിച്ച് നിയമനം നേടിയവര്‍ അതു കണ്ട് ഊറിച്ചിരിക്കുന്നു. ചട്ടങ്ങള്‍ അവഗണിച്ചും കായികക്ഷമതാ പരീക്ഷ ഒഴിവാക്കിയും സംസ്ഥാന പോലീസ് ഇന്‍സ്പക്ടര്‍ (എസ്എച്ച്ഒ) പദവിയില്‍ സിപിഎം അനുഭാവികളായ 2 ബോഡി ബില്‍ഡര്‍മാര്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമനം നല്‍കിയത് കേരളത്തിലെ തൊഴില്‍രഹിതരായ യുവാക്കളോടുള്ള വെല്ലുവിളിയാണ്. സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് ബോഡി ബില്‍ഡിംഗ് ഒരു കായിക ഇനമേ അല്ല. ഇന്‍സ്പക്ടര്‍ തസ്തികയിലേക്ക് നേരിട്ട് സ്പോര്‍ട്സ് ക്വോട്ട നിയമനം പാടില്ലെന്നും, പ്രായപരിധി 25 വയസാണെന്ന് അറിയിച്ചിട്ടും ഇവര്‍ 40 ഉം 38ഉം വയസുള്ളവരാണെന്നും മറികടന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മന്ത്രിസഭായോഗം ഇവരെ നേരിട്ടു നിയമിക്കാന്‍ ആദ്യം തീരുമാനിച്ചു. വിവാദം ഉയരുന്നതിനാൽ കായികക്ഷമതാ പരീക്ഷ നടത്തി, ഒരാള്‍ തോറ്റു. പിന്നീട് വീണ്ടും പരീക്ഷ നടത്താതെ നിയമിക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്കു നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ കാലാവധി തീരാറായതിനാല്‍ പെട്ടെന്ന് നിയമനം നടന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമങ്ങളില്‍ ഇവരും ഇടംപിടിച്ചു. ഡിവൈഎഫ്ഐ നേതാക്കളും അവരുടെ ഭാര്യമാരും പ്രധാനപ്പെട്ട നിരവധി പോസ്റ്റുകള്‍ പിടിച്ചെടുത്തു. ഇതില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭരണം അവസാനിക്കാറായതോടെ എല്ലാ വകുപ്പുകളിലും കോര്പ്പറേഷന്, ബോര്‍ഡുകള്‍, മറ്റ് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനര്‍ഹമായി നിയമിച്ചവരെ കൂട്ടത്തോടെ നിയമിക്കാനുള്ള തിരക്കാണ്. കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയവരോട് “പുറത്ത്” എന്നു പറഞ്ഞാണ് പാര്‍ട്ടിക്കാരെയും ശില്‍ബന്ധികളെയും കുത്തിത്തിരുകിയത്. ഒന്നാം റാങ്ക് കിട്ടിയവര്‍ക്കുപോലും നിയമനമില്ലെന്നത് അഴിമതിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഈ അനധികൃത നിയമനങ്ങളെല്ലാം സ്ഥിരപ്പെടുമെന്ന് കരുതപ്പെടുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇവ പുന:പരിശോധിക്കുകയും തൊഴിലില്ലാത്ത യുവാക്കളെ പരിഗണിക്കുകയും ചെയ്യും

